Monday, February 25, 2008

മരണനിഴലില്‍........!!!!!


കഴിഞ്ഞ ദിവസം എന്റെ മനസ്സിനെ വേദനിപ്പിച്ച/ഇപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവം ഒരു പോസ്റ്റാക്കി നിങ്ങളുമായി പങ്കുവെക്കട്ടെ..


കഴിഞ്ഞ ആഴ്ചയും പതിവുപോലെ ഞങ്ങള്‍ സകുടുംബം 125.കി.മീ. അകലെയുള്ള പട്ടണത്തില്‍ ബാബുവേട്ടനേയും കുടുംബത്തേയും കണ്ടു മടങ്ങുകയായിരുന്നു. വഴിക്കുവെച്ചു ബാബുവേട്ടന്‍ മൊബൈലില്‍ എന്നെ വിളിച്ചു.
ആറ്റിങ്ങലിലുള്ള മണമ്പൂരാണ് ബാബുവേട്ടന്റെ സ്വദേശം. ബാബുവേട്ടനെ നാട്ടിലുള്ള ഒരു സുഹ്രുത്ത് വൈകിട്ടു വിളിച്ച്, ബാബുവേട്ടന്റെ അയല്‍വാസിയായ പ്രകാശ് എന്നൊരാള്‍ സഉദിയിലേക്കു 15 ദിവസം മുന്‍പു ജോലിക്കായി വന്നിട്ടുണ്ടെന്നും, “ജുബ്ബാ“ എന്ന സ്ഥലത്ത് ആശുപത്രിയില്‍ ആണെന്നും, ഈ വിവരം ഒന്നു തിരക്കണമെന്നും അറിയിച്ചു.

ആളുടെ പേരും സ്ഥലപ്പേരും ഒന്നും ശരിയല്ലെങ്കിലും, യഥാര്‍ഥ പേരോ, കമ്പനിയുടെ പേരൊ മറ്റ് വിശദാശങ്ങളൊ ഇല്ലാതെ തിരക്കുക ബുദ്ധിമുട്ടാണെങ്കിലും കിട്ടിയ വിവരമനുസരിച്ചു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തും ഒന്നന്വേഷിക്കാന്‍ പറയാന്‍ വേണ്ടിയായിരുന്നു ബാബുവേട്ടന്‍ വിളിച്ചത്. ഞാന്‍ അപ്പോള്‍തന്നെ ജുബൈലില്‍ ഞങ്ങളുടെ പരിചയത്തിലുള്ള നേഴ്സുമാരോട് ഈ വിഷയം തിരക്കി. അന്നു രാത്രിതന്നെ, ശ്രീധരന്‍ പ്രകാശ് എന്നു പേരുള്ള ഒരാളെ ജുബൈല്‍ ഗവ.ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. രാത്രിതന്നെ ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നു ശ്രീധരന്‍ പ്രകാശിനെ കണ്ടു. വിശദമായി ഒന്നും അറിയില്ലെങ്കിലും ലഭ്യമായ എല്ലാ‍വിവരങ്ങളും അവിടെയുള്ള മലയാളി നേഴ്സ് തന്നു. എന്താവിശ്യം വന്നാലും അറിയിക്കാനായി (എന്റെ നമ്പര്‍ 0569154584) ഏര്‍പ്പാടാക്കി മടങ്ങുമ്പോള്‍ പ്രകാശന്‍ ജോലിചെയ്യുന്ന കമ്പനിയിലെ തിരുവനന്തപുരംകാരനായ സുപ്പര്‍വൈസര്‍ സുഭാഷ് (മൊബൈല്‍: 0509295376) അവിടെവന്നു. ബാക്കി വിവരങ്ങള്‍ സുഭാഷ് തന്നു. ഇവിടെ വന്നിട്ടു 15ദിവസം മാ‍ത്രമായ പ്രകാശനെക്കുറിച്ചു കൂടുതലായി കമ്പനിയിലും ആര്‍ക്കും ഒന്നുമറിയില്ല. ലഭിച്ച എല്ല വിവരങ്ങളും നാട്ടിലുള്ള പ്രകാശിന്റെ ബന്ധുക്കളെ അറിയിക്കാന്‍ കഴിഞ്ഞത് അവര്‍ക്കും എനിക്കും ഒരാശ്വാസമായി.


15ദിവസം മുന്‍പ് നാട്ടില്‍നിന്നും നാസര്‍ അല്‍-ഹാജിരി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേയ്ക്ക് ജോലിക്കായി വന്നതാണ് പ്രകാശ്. ഒരാഴ്ച കഷ്ടിച്ചു ജോലിചെയ്ത പ്രകാശിനു ബ്ലഡ് പ്രഷര്‍ കൂടുതലായിരുന്നു. 15ന് വെള്ളിയാഴ്ച താമസിക്കുന്ന ക്യാമ്പില്‍ പെട്ടന്നു കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലായ പ്രകാശിനെ ഉടനെ ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. തലച്ചോറില്‍ അമിത രക്തസ്രാ‍വമാണ് കാരണം. ബാബുവേട്ടന്‍ നാട്ടിലുള്ള പ്രകാശന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. 46 വയസ്സുള്ള പ്രകാശന് ഭാര്യയും ഒരു പെണ്‍കുട്ടിയുമുണ്ട്. ഇന്നലെയും ഞാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. പ്രകാശന്റെ അവസ്ഥ വളരെ മോശമായി തുടരുന്നു. എല്ലാം ഇനി ദൈവത്തിന്റെ കൈയില്‍..!!!!!


ഈ അവസ്ഥയില്‍ നാട്ടില്‍ എത്തിക്കുക അസാധ്യം. കമ്പനി അധിക്രുതര്‍ എല്ലവിധ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവാസലോകം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. ഒരു മലയാളി എന്നതിലുപരി, ഇല്ലായ്മയില്‍ നിന്നു ഒരു നല്ല ജീവിതം കരുപ്പിടിപ്പിക്കാനായി ഗള്‍ഫില്‍ വന്ന ഹതഭാഗ്യനായ ഈ ചെറുപ്പക്കാരന് നമ്മുടെയൊക്കെ പ്രാര്‍ഥന ആവശ്യമാണ്.
ഹോസ്പറ്റിലില്‍ പോയപ്പോള്‍ തൊട്ടടുത്ത ബെഡ്ഡില്‍ ത്രുശുരുള്ള ഒരു ഇസ്മായില്‍ കിടക്കുന്നു. മരുഭുമിയിലെ ഡ്രൈവിങ്ങിനിടയില്‍ ഒട്ടകവുമായി ഉണ്ടായ ആക്സിഡന്റില്‍ അബോധാവസ്ഥയില്‍ ആയിപ്പോയതാണ്. ഇനിയും അപകടനില തരണം ചെയ്യാത്ത ആ സഹോദരന്‍ സുഖം പ്രാപിച്ചുവരുന്നു.

അവിടെ, ഇന്റെന്‍സീവ് കെയര്‍ യൂനിറ്റില്‍ ചിലവഴിച്ച ഓരോ നിമിഷവും പലവിധ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.... നിസ്സാരനായ മനുഷ്യനെപ്പറ്റി, ആതുര ശുശ്രൂഷയെപ്പറ്റി... രോഗികളുടെയും ബന്ധുക്കളുടെയും നിസ്സഹായാവസ്ഥയിലും സമചിത്തതയോടെ സമര്‍പ്പണത്തോടെ ജോലിചെയ്യുന്ന നമ്മുടെ മലയാളികളായ നേഴ്സുമാ‍രെപ്പറ്റി ..., അവര്‍ നല്‍കുന്ന സേവനത്തെപ്പറ്റി..........

Tuesday, February 19, 2008

വിശക്കുന്നവര്‍ക്കായി ഒരു സഹായം.

ഇംഗ്ലിഷ് പഠിക്കാം ഒപ്പം ലോകത്തിലെ ദാരിദ്ര്യം ഇല്ലാതെയാക്കാം.
നിങ്ങളുടെ ബ്രൊസറില്‍ www.freerice.com എന്നു ക്ലിക്ക് ചെയ്യുക.അല്ലെങ്കില്‍ ഇവിടെ നിങ്ങളുടെ മുന്‍പിലുള്ള വെബ് സൈറ്റില്‍ ഒരു ഇംഗ്ലിഷ് വാക്കും അതിന്റെ നാല് അര്‍ത്ഥങ്ങളും കാണാം. അതില്‍ നിന്നും ശരിയായ അര്‍ത്ഥം കണ്ടുപിടിച്ച് അതില്‍ ക്ലിക്ക് ചെയ്യുക. അര്‍ത്ഥം ശരിയാണെങ്കില്‍ നിങ്ങള്‍ 20 മണി അരി ദാരിദ്ര്യ നിര്‍മ്മര്‍ജനത്തിനായി നേടിയെടുത്തു. ഇനി ഉത്തരം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കു നഷ്ടപ്പെടാനൊന്നുമില്ല. എളുപ്പമുള്ള മറ്റൊരു വാക്കു പകരം തരികയും തെറ്റിയ വാക്കിന്റെ ശരിയായ അര്‍ത്ഥം രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ എത്ര സമയം വേണമെങ്കിലും കളിക്കുകയും അരി സംഭാവന ചെയ്യുകയും ചെയ്യാം. ഈ വിനോദത്തിലൂടെ നിങ്ങള്‍ ആനന്ദിക്കുകയും വിക്ഞാനം വര്‍ദ്ധിക്കുകയും അതിലുപരി ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സഹകരിക്കുകയും ചെയ്യാം.
ഒരു സാധാരണ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ സ്വന്തം മകന്റെ SAT പഠനത്തിനായി തുടങ്ങിവച്ച ഈ സൈറ്റ് വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ വലിയ പാണ്ഡ്യത്യമുള്ളവര്‍ വരെ ഈ ഗയിം കളിക്കുന്നു എന്നതാണ് വസ്തുത.
ലോകദാരിദ്ര്യത്തെക്കുറിച്ചുള്ള poverty.com എന്ന വെബ് സൈറ്റിന്റെ സഹോദര സൈറ്റാണ് freerice.com എന്നത്. ഈ സൈറ്റിനു രണ്ട് ഉദ്ദേശമാണുള്ളത്.


ഒന്ന്: എല്ലാവര്‍ക്കും ഇംഗ്ലീഷ് പദസ്വാധീനം സ്വജന്യമായി നല്‍കുക.

രണ്ട്: പവപ്പെട്ടവര്‍ക്കു സ്വജന്യമായി അരി നല്‍കി ആഗോളദാരിദ്ര്യം അകറ്റാന്‍ സഹായിക്കുക.

ഈ സൈറ്റില്‍ പരസ്യം ചെയ്യുന്ന സ്പോണ്‍സര്‍മാരാണ് ഇതിനു സഹായിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍തന്നെ ലഭ്യമാണ്.


ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 25,000 ആള്‍ക്കാര്‍ വിശപ്പുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍കൊണ്ടും ദിവസവും മരിക്കുന്നു. അതായതു ഓരോ മുന്നര സെക്കന്റിലും ഒരു മനുഷ്യജീവി. ഇതില്‍ അധികവും കുട്ടികള്‍.
ഇംഗ്ലിഷ് വൊക്കബുലറി വര്‍ധിപ്പിക്കുന്നതു കൊണ്ട് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ സാധിക്കും. നിങ്ങളില്‍ത്തന്നെയുള്ള ഒരു വലിയ സമ്പാദ്യമാണിത്. എന്നാല്‍ അതിനെക്കാള്‍ എത്ര മഹത്തരമായ കാരുണ്യ പ്രവ്രുത്തിയാണ് നിങ്ങള്‍ ഈ നേടിക്കൊടുക്കുന്ന അരി പാവങ്ങളിലുണ്ടാകുന്ന വ്യതിയാനം. ലോകത്തിലെവിടെയോ നിങ്ങള്‍ നല്‍കിയ അരികൊണ്ട് ജീവിക്കുന്ന ഒരു പാവം ഒളിഞ്ഞിരിപ്പുണ്ടെന്നോര്‍ക്കുക.
ഈ പ്രോഗ്രാം 2007ലാണ് തുടങ്ങിയത്. ആദ്യത്തെ 3മാസം കൊണ്ട് 12ബില്യണ്‍ അരി സ്വരുക്കൂട്ടിക്കഴിഞ്ഞു. ദാനമായി ലഭിക്കുന്ന അരി വിതരണം ചെയ്യുന്നത് world food program(WFP) ആണ്.
നിങ്ങള്‍ കളി നിര്‍ത്തുമ്പോള്‍ താഴെ സ്ക്രീനില്‍ നിങ്ങള്‍ കളിച്ചു നേടിയ അരിയുടെ കണക്കും അതിന്റെ സ്പോണ്‍സര്‍ ആരാണെന്നും എഴുതി കാണിക്കും.അത്രയും ധാന്യമണി നിങ്ങള്‍ പാവങ്ങളുടെ വിശപ്പടക്കുന്നതിനായി നേടിക്കഴിഞ്ഞു.യാതൊരു മുടക്കുമില്ലാതെ. ഒരു ആത്മ സംത്രുപ്തി തോന്നുന്നില്ലെ?...


കടപ്പാട്: ജോസ് മാളിയേക്കല്‍,ഫിലദല്‍ഫിയ

Monday, February 11, 2008

കബനിയും.......ഞാനും

എനിക്ക് 13 വയസ്സുള്ളപ്പോഴാണ് ഞാന്‍ കബനിയുമായി കൂടുതല്‍ അടുത്തത്. എന്റെ ഹൈസ്ക്കൂള്‍ പഠനകാലത്ത് ഒഴിവു സമയങ്ങള്‍ കബനിയോടൊത്ത് ചിലവഴിക്കുക എനിക്കെന്നും പ്രിയമുള്ളതായിരുന്നു, കാരണം അവള്‍ ഒഴുകിയിരുന്നത് ഞാന്‍പഠിച്ച സ്കൂളിന്റെ സമീപത്തുകുടിയാണ്. അവളുടെ വിവിധങ്ങളായ ഭാവങ്ങള്‍ക്കു അവാച്ച്യമായ ഭംഗിയായിരുന്നു. യുവാവായതിനുശേഷവും ഞങ്ങളുടെ ബന്ധം തുടര്‍ന്നു..അവള്‍ കടന്നുപോകാറുള്ള വഴികളില്‍ പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി.അവളെന്റെ പ്രണയിനിയായി........


കാലം ഞങ്ങളുടെ ഗതികള്‍ക്കു മാറ്റങ്ങള്‍ വരുത്തി, ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ഞങ്ങളുടെ ഈ വേര്‍പാട്. പക്ഷേ, അഹങ്കാരവും, മദ്യപാനവും അവളില്‍ നിന്നും-എല്ലാവരില്‍നിന്നും-എന്നെ അകറ്റി. സ്നേഹത്തിന്റെ, ഗ്രുഹാതുരത്വത്തിന്റെ, സ്വാതന്ദ്ര്യത്തിന്റെ, പണത്തിന്റെ വിലയറിയാന്‍ ദൈവം നിശ്ചയിച്ചത് 13 വര്‍ഷത്തെ പ്രവാസജീവിതമാണ്....!!!. അറിയില്ല ഇനിയും എത്രനാളിവിടെയെന്ന്.........!!!!!!


പക്ഷെ, ഇവിടെ ഈ കടല്‍ക്കരയില്‍ അവളുടെ സാന്നിധ്യം ഉണ്ടെന്നു പലപ്പോഴും ഞാനറിയുന്നു..കാരണം, അവളുടെ ഒരംശമെങ്കിലും ഈ കടലിന്‍ കരയില്‍ എന്നെ തിരഞ്ഞു വരാതിരിക്കുമൊ?ഞങ്ങളുടെ പ്രണയം അത്ര ഗാഡമായിരുന്നല്ലോ!!.പരസ്പരം കാണുവാനുള്ള അവളുടെ ആഗ്രഹം എനിക്കനുഭവേദ്യമാകുന്നു. അവളെക്കുറിച്ചുള്ള ഓര്‍മ്മ ഇതെഴുതുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ടെങ്കിലും, താമസിയാതെ ഒരുമിക്കാമെന്ന പ്രത്യാശ എന്റെ ഇവിടുത്തെ ജിവിതം സന്തോഷഭരിതമാക്കുന്നു.


ഈ വര്‍ഷം ഞങ്ങള്‍ കുറച്ചു ദിവസത്തേയ്ക്ക് ഒരുമിക്കുകയാണ്.....
അവളുടെ സാമീപ്യം അനുഭവിക്കാന്‍......
അനുഭവങ്ങള്‍ പങ്കുവെക്കാന്‍..........
അവളുടെ വിവിധ ഭാവങ്ങള്‍ കാണുവാന്‍.....


തുള്ളിത്തുള്ളി ഒഴുകുന്ന അവളുടെ പൊട്ടിച്ചിരി എന്റെ കാതുകളില്‍ ഞാന്‍ കേള്‍ക്കുന്നു..!!!